Wednesday, September 26, 2007

അനന്തസ്നേഹത്തില്‍ ആശ്രയം തേടി...

പ്രശനങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ സാധാരണമാണ്. ഒട്ടു മിക്ക പ്രശ്നങ്ങളും നാം ദൈനംദിന കര്‍മ്മങ്ങള്‍ പോലെ പരിഹരിച്ചു പോരുന്നു... പക്ഷേ, ചിലപ്പോള്‍ ചിലവ വരുന്നു... നമ്മുക്കു പരിഹരിയ്ക്കാന്‍ പ്രയാസമുള്ളവ... അപ്പോഴാണു നാം പതറുക.

സുപരിചിതമായ ഒരു ശബ്ദം ഞാന്‍ കേട്ടു: “ഒരു ഉപമ ഞാന്‍ പറയാം, നീ കേള്‍ക്കുക.

മുറ്റത്തു ചിതറിക്കിടന്ന കുഞ്ഞു കല്ലുകള്‍ പെറുക്കിവച്ച് കളിയ്ക്കുകയായിരുന്നു, ഒരു അഞ്ചുവയസ്സുകാരന്‍. അവന്റെ കുഞ്ഞുകൈകളില്‍ ഒതുങ്ങുന്ന പാറക്കല്ലുകള്‍ അവന്‍ ഓടിനടന്നു പെറുക്കി. ഇത്തിരി സമയം കൊണ്ട് അവിടെ ഉണ്ടായിരുന്ന കുഞ്ഞു കല്ലുകള്‍ മുഴുവന്‍ തീര്‍ന്നു. അവന്റെ ദൃഷ്ടി, ഇത്തിരികൂടി വലിയ ഒരു കല്ലില്‍ പതിഞ്ഞു. അവന്‍ അതില്‍ കൈകള്‍ വച്ചു. ഒന്നു വലിച്ചു, പക്ഷേ, കല്ല് അനങ്ങിയില്ല, അത് അവന്റെ ശക്തിയ്ക്കതീതമായിരുന്നു. അവന്‍ പരാജയം സമ്മതിച്ചില്ല; വീണ്ടും വലിച്ചു നോക്കി. കൈ തെന്നി അവന്‍ മണ്ണില്‍ വീണു. പക്ഷേ, അവന്‍ വീണ്ടും എഴുന്നേറ്റു, ഉത്സാഹത്തോടെ അതില്‍ തള്ളി നോക്കി. കല്ല് വഴങ്ങിയില്ല. അവന്റെ മന്ദഹാസം മായാന്‍ തുടങ്ങി,

Tuesday, September 25, 2007

പാഠങ്ങളും ക്ലേശങ്ങളും

ഞാന്‍ അവിടുത്തോടു പറഞ്ഞു: “എന്റെ ദൈവമേ, കുറച്ചുനാളായി ഞാന്‍ ഒരു പ്രത്യേക വിഷയത്തെപ്പറ്റി ധ്യാനിയ്ക്കുകയാണെന്ന് അങ്ങേയ്ക്കറിയാമല്ലോ, പക്ഷേ ഇതു വരെ അത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ എനിയ്ക്കു സാധിച്ചിട്ടില്ല. എന്റെ ചിന്തയും ഗവേഷണങ്ങളും അപര്യാപ്തമായി എനിയ്ക്കു തോന്നുന്നു. അങ്ങാണല്ലോ ഈ വിഷയം എന്നോട് സൂചിപ്പിച്ചത്! ഞാന്‍ പഠിയ്ക്കണം എന്നു കരുതി തന്നെയാണല്ലോ അവിടുന്ന് അത് അവതരിപ്പിച്ചത്. ഞാന്‍ ഇതാ അപേക്ഷിയ്ക്കുന്നു, അവിടുന്നാണല്ലോ ഏറ്റവും പ്രഗത്ഭനായ ഗുരുവും, എല്ലാ ജ്ഞാനത്തിന്റെയും ഉറവിടവും! എനിയ്ക്ക് ഇതു ശരിയായി പറഞ്ഞു തരേണമേ!”

സുപരിചിതമായ സ്വരം ഞാന്‍ ശ്രവിച്ചു: “നീ ചോദിയ്ക്കുന്നതിന്റെ ആഴവും വ്യാപ്തിയും നീ അറിയുന്നല്ലോ, അല്ലേ?.ആ വിഷയം, ലഘുവായ ഒന്നല്ല, അത് അഭ്യസിയ്ക്കുക എന്നത് ലളിതമായ കാര്യവുമല്ല. എന്നാല്‍ എന്റെ സഹായം കൂടാതെ അത് പരിശീലിയ്ക്കാനും നിനക്കാവില്ല. ശരി, നീ എന്നോട് ചോദിച്ചതു കൊണ്ട് ഞാന്‍ നിന്നെ അത് അഭ്യസിപ്പിക്കാം. എന്നാല്‍, ഏതൊരു വിദ്യയും സ്വായത്തമാക്കു‌വാന്‍ സമര്‍പ്പണം ആവശ്യമാണ്, ക്ലേശങ്ങള്‍ സഹിയ്ക്കേണ്ടതുണ്ട്! അതിനു നീ തയ്യാറാണോ?”

Monday, September 24, 2007

പരീക്ഷണങ്ങളും പ്രൊമോഷനും

ഞാന്‍ ചോദിച്ചു “ദൈവമേ, പരീക്ഷണങ്ങളെന്തിന്, അതിത്രയേറെ നീട്ടുന്നതെന്തിന്? ഇവ എന്തിനെന്നറിയാമെങ്കില്‍, ഒരു പക്ഷേ, എനിയ്ക്ക് പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയോട് സഹകരിക്കാമല്ലോ.”

സുപരിചിതമായ ഒരു സ്വരം ഞാന്‍ ശ്രവിച്ചു, ആ സ്വരം മന്ത്രിച്ചു : “നീ ചോദിച്ചു, ഇതാ ഞാന്‍ ഉത്തരം തരുന്നു... നീ കേള്‍ക്കുക. ഒരു കഥ ഞാന്‍ പറയാം.

ഒരിടത്തൊരിടത്ത് ഒരിയ്ക്കല്‍ മിടുക്കനായ ഒരു കുട്ടിയുണ്ടായിരുന്നു. സമയമായപ്പോള്‍ അവന്റെ മാതാപിതാക്കള്‍ അവനെ വിദ്യ അഭ്യസിയ്ക്കാനായി ഗുരുവിന്റെ പക്കല്‍ കൊണ്ടുചെന്നാക്കി. ഗുരു ജ്ഞാനിയും ശിഷ്യവത്സലനും ആയിരുന്നു. തന്റെ മിടുക്കും നന്മയും ചുറുചുറുക്കും മൂലം കുട്ടി അധികം താമസിക്കാതെ ഗുരുവിന്റെ പ്രിയ ശിഷ്യനായി മാറി. ഗുരു അവനെ ഏറെ സ്നേഹിച്ചു. ഗുരുവിനെ സന്തോഷിപ്പിക്കുക എന്നത് അവന്റെ ഏറ്റവും വലിയ ലക്ഷ്യമായി മാറി.

Sunday, September 23, 2007

അപ്പോ, ദ് എന്താന്ന്വച്ചാല്‍...

ഇന്ന് ഞായറാഴ്‌ച, പതിവു പോലെ എന്റെ പിള്ളേര്‍‌ക്ക് (അതായത്, ആലപ്പുഴ തത്തം‌പള്ളി സെയ്‌ന്റ് മൈക്കിള്‍‌സ് സണ്‍‌ഡേ സ്കൂളിലെ VIII A-ല് ഞാന്‍ പഠിപ്പിക്കുന്ന 31 കുട്ട്യോള് ) കഥകളും, അനുഭവങ്ങളും, ഉപമകളും, ടിപ്സ് & ട്രിക്‌സും ഒക്കെ ചേര്‍ത്ത ക്ലാസ്സ് എടുത്തുകൊണ്ടിരുന്നപ്പോള്‍, അവരു ചോദിച്ചു, “സാറേ, സാറിന് ഇതെല്ലാം കൂടെ ചേര്‍ത്ത് ഒരു പുസ്തകം എഴുതിക്കൂടേ“. അതു ഞാന്‍ അന്നേരം “ബുഹുഹഹഹ” എന്നു ചിരിച്ചു തള്ളിയെങ്കിലും, ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ഞാനും പിതാശ്രീയും (അതേ, നമ്മള്‍ ഫാമിലിയായിട്ട് ഈ പരിപാടി തന്നെ!) കൂടെ തിരിച്ചു വീട്ടിലേയ്ക്കു വരുന്നവഴി, ആ ചിന്ത വീണ്ടും ഒരു സീറോ വാട്ട് ബള്‍ബ് പോലെ കത്തി. വീട്ടിലെത്തി, മാതാശ്രീ ഊണു വിളമ്പി വച്ചപ്പോഴേയ്ക്കും അത് ഒരു ഹ‌ണ്‍‌ഡ്രഡ് വാട്ട് ബള്‍ബ് പോലെ പല്ലു കാട്ടി ചിരിച്ചു കഴിഞ്ഞിരുന്നു. പിന്നെ, എന്നെ അറിയാല്ലൊ... എന്തേലും ചെയ്യാന്‍ തോന്നിയാ പിന്നെ അതു ചെയ്തു തീര്‍ത്താലേ ഉറക്കം വരൂ. അപ്പോ, വൈകുന്നേരം തിരുവന്തോരം ബസ്സ് പിടിക്കുന്നതിനു മുമ്പ് ഒരു വഴിയ്ക്കെത്തിക്കണം! പക്ഷേ, പുസ്തകം ഇറക്കുക എന്നൊക്കെപ്പറയുന്നത് മെനക്കേട് ഏര്‍പ്പാടാണ്, വൈകുന്നേരം കൊണ്ട് എന്താ‍യാലും പറ്റില്ല; മാത്രമല്ല, പിന്നീട് എന്തേലും കൂടെ കൂട്ടിച്ചേര്‍ക്കാനും ബുദ്ധിമുട്ട്; പിന്നെ എന്താ ചെയ്ക? ആങ്!! ഒരു ബ്ലോഗായാലോ..? ശ്ശൊ! കര്‍ത്താവേ, വീണ്ടും ഒരു ബ്ലോഗോ?! ഇപ്പോളുള്ള നാലെണ്ണം തന്നെ ‘റൈറ്റേര്‍സ് ബ്ലോക്ക്’ കാരണം പൊടിപിടിച്ചു കിടപ്പാ കുറേ കാലമായിട്ട്! ആങ്.. സാരമില്ല... ഒരു വഴിയ്ക്കു പോകുവല്ലേ.. ഇരിയ്ക്കട്ടെ, ഒരെണ്ണം കൂടി.